''ഒരു ഗൾഫുകാരന്റെ ഭാര്യ ആയിട്ടും പിശുക്കത്തരത്തിന് ഒട്ടും കുറവില്ലല്ലേ...?
നിങ്ങളെ പോലുള്ള ഗൾഫുകാരേയൊക്കെ മുന്നിൽ കണ്ടു കൊണ്ടാണ് ഇതു പോലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങി വെക്കുന്നത്...
അകമഴിഞ്ഞ് സംഭാവന നർകാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ പിന്നെ ഞങ്ങൾ ആരുടെ മുന്നിൽ കെെ നീട്ടും...?''
നാട്ടിലെ യുവാക്കൾ നടത്തുന്ന ഒരു ചാരിറ്റി സംഘടനയിലെ ഒരാളുടെ വാക്കുകളാണിത്...
പിരിവിന് വന്നപ്പോൾ കൊടുത്ത കാശ് തികയാത്തതിനുള്ള അമർഷം...
''അന്യനാട്ടിൽ കഷ്ടപ്പെട്ട് പണിയെടുത്തു നാട്ടിലേക്ക് അയക്കുന്ന പെെസ മുഴുവൻ ഓരോരോ സംഭാവനകൾക്ക് വേണ്ടി കൊടുത്താൽ വീട്ടിലെ അടുപ്പ് പുകയണ്ടേ...?''
അവരുടെ ചോദ്യങ്ങൾക്കെല്ലാം ഒറ്റവാക്കിലൊരുത്തരം കൊടുത്തപ്പോൾ ഏകദേശം അവർക്കും കാര്യങ്ങളൊക്കെ പിടികിട്ടിക്കാണും...
മുറുമുറുപ്പോടെ വീടിന്റെ പടികളിറങ്ങുമ്പോൾ അവർക്ക് കൊടുത്ത സംഭാവന കുറഞ്ഞുപോയെന്ന് എനിക്ക് തോന്നിയില്ല...
കാരണം എന്റെ കയ്യിൽ കിട്ടുന്ന ഒരു രൂപ പോലും എനിക്ക് അമൃത് ആണ്...
അതിന്റെ വില അറിയണേൽ ഒരു പ്രവാസിയുടെ ഭാര്യ ആവണം...
വേർപാടിന്റെ വേദനയറിഞ്ഞ് അന്യനാട്ടിൽ ഒറ്റപ്പെട്ടു ജീവിച്ച് രാവും പകലും ഉൗണും ഉറക്കവുമില്ലാതെ കുടുംബത്തിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന ഭർത്താക്കന്മാരുടെ ഭാര്യയാവണം...
മാസം നാട്ടിലേക്കയക്കുന്ന പെെസയിൽ തന്റെ പ്രിയതമന്റെ വിയർപ്പിന്റെ ഗന്ധം അറിയാൻ കഴിയുന്ന ഒരു ഭാര്യയാവണം....
കിട്ടുന്ന പെെസയിൽ കടങ്ങൾ വീട്ടാനുള്ള ലിസ്റ്റുകൾ പറയുമ്പോൾ ഒരു രൂപ പോലും അനാധമായി കളയാൻ ഒരു ഭാര്യയും ശ്രമിക്കില്ല...
പരമാവധി ചിലവുകളെല്ലാം ചുരുക്കി ഉണ്ടായിരുന്ന ബാധ്യതകളെല്ലാം എത്രയും പെട്ടെന്ന് തീർന്നിട്ട് ഒരുമിച്ചൊരു ജീവിതം പടുത്തുയർത്താൻ ആഗ്രഹിക്കാത്ത ഒരു പ്രവാസിയുടെ ഭാര്യമാരും ഉണ്ടാവില്ല....
ഗൾഫുകാരന്റെ വീടാണെന്നറിഞ്ഞാൽ പിരിവിനിറങ്ങുന്നവരൊന്നും ആ വീടിന്റെ നാഥനില്ലാത്ത അവസ്ഥയെ അറിയാൻ ശ്രമിക്കുന്നില്ല...
ഇല്ലാകഥകൾ പറഞ്ഞു പരത്തുന്നവരുടെ കൂട്ടത്തിലും ഈ ചാരിറ്റി സംഘടനകളുടെ നേതാക്കളും കാണും....
വീട്ടിലെ ആണൊരുത്തൻ ചെയ്യേണ്ട കാര്യങ്ങളെല്ലാം പെണ്ണായ ഞാൻ തന്നെ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളെ കുറിച്ചറിയണേൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു പ്രവാസിയുടെ ഭാര്യയാവണം....
ഒന്ന് ഉടുത്തൊരുങ്ങി പുറത്തേക്കിറങ്ങിയാൽ ഗൾഫിൽ നിന്നയക്കുന്ന പണം ഉണ്ടല്ലോ... എന്തും ആവാല്ലോ... എന്നു പറയുന്ന നാട്ടുകാരുടെ മുന്നിൽ ആഢംഭരക്കാരിയായി ജീവിക്കാൻ ഭർത്താവിനെ മനസ്സിലാക്കുന്ന ഒരു ഭാര്യക്കും സാധിക്കില്ല....
കഷ്ടപ്പെട്ടയക്കുന്ന പെെസയുടെ മൂല്യം അറിയണേൽ പ്രിയതമനെ ഓർത്ത് കണ്ണീയൊഴുക്കുന്ന ഭാര്യ ആവണം...
ഒരു തളർച്ച വന്നാൽ പോലും താങ്ങും തണലുമാവേണ്ടവൻ കൂടെയില്ലാത്തതിന്റെ വേദന അറിയുന്ന ഭാര്യയാവണം....
(ഒരു ഗൾഫുകാരന്റെ അദ്ധ്വാനത്തിന്റെ വിയർപ്പിന് വില കൽപിക്കാത്ത പൊതു സമൂഹത്തോട് എനിക്കൊന്നേ പറയാനുള്ളൂ.... അവരും മനുഷ്യരാണ്.... അദ്ധ്വാനിച്ച് പെെസയുണ്ടാക്കുന്നവർ... കുടുംബം പോറ്റാൻ വേണ്ടി ചോര നീരാക്കി പണിയെടുക്കുന്ന മനുഷ്യ ജന്മങ്ങൾ... എന്റെ എല്ലാ പ്രവാസീ സുഹൃത്തുക്കൾക്കും വേണ്ടി ഈ രചന സമർപ്പിക്കുന്നു...)
No comments:
Post a Comment